Kerala
കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കു കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി, തസ്തിക നിർണയത്തിലൂടെ പുറത്തായവർക്കും താഴ്ന്ന തസ്തികകളിലേക്കു മാറ്റപ്പെട്ടവർക്കും തിരിച്ചടിയാവും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും കെ-ടെറ്റിന്റെ പേരിൽ ആയിരക്കണക്കിന് അധ്യാപകരെയാണ് ജോലി നഷ്ടമായേക്കുന്ന സ്ഥിതി കാത്തിരിക്കുന്നത്.
സ്കൂളുകളിൽ അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായ ശേഷം വിദ്യാർഥികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടമായ അധ്യാപകർ, പുനർനിയമനം തേടുന്പോൾ നിശ്ചിത കെ-ടെറ്റ് യോഗ്യത നേടേണ്ടി വരും.
കെടെറ്റ് 3 യോഗ്യതയോടെ ഹൈസ്കൂളിൽ നിയമനം നേടിയ അധ്യാപകർ, തുടർ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണക്കുറവിന്റെ പേരിൽ പ്രത്യേക ചട്ടങ്ങൾ പ്രകാരം യുപി വിഭാഗത്തിലേക്കു മാറേണ്ടിവന്നാലും നിയമനാംഗീകാരത്തിൽ പ്രതിസന്ധിയുണ്ടാകും. കെ-ടെറ്റ് 3 ഉണ്ടെങ്കിലും യുപിയിലെ യോഗ്യതാ മാനദണ്ഡമായ കെ-ടെറ്റ് 2 പാസായാലേ പുനർനിയമനം ലഭിക്കൂ.
നിലവിൽ സേവനത്തിലുള്ള അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിനായി 2027 വരെ സമയം അനുവദിച്ച സാഹചര്യത്തിൽ, സമാന സാഹചര്യമുള്ള എല്ലാവർക്കും അതേ സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്. ഭിന്നശേഷി സംവരണ നിയമനം, തസ്തിക നിർണയം, ഫയൽ നടപടികളിലെ ദീർഘകാല താമസം തുടങ്ങിയവ മൂലം വർഷങ്ങളായി നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരുണ്ട്. ഇതിനു പുറമേയാണ് കെ-ടെറ്റ് യോഗ്യതാ നിർബന്ധമാക്കിയതിലൂടെയുണ്ടാകുന്ന പുതിയ സങ്കീർണതകൾ.
വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുള്ള സാഹചര്യത്തിൽ, അന്തിമ വിധി വരുന്നതുവരെ ഇടക്കാല സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ച് അധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സുപ്രീംകോടതി വിധിക്കു മുമ്പ് നിയമിതരായവർക്കു പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത് അനീതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം നിയമനം ലഭിച്ചു ജോലിയിൽ തുടരുന്ന വലിയൊരു വിഭാഗം അധ്യാപകർ, സുപ്രീംകോടതി ഉത്തരവിലും തുടർന്നുള്ള സർക്കാർ ഉത്തരവുകളിലെ വ്യക്തതക്കുറവുകളിലും ആശങ്കയിലാണ്.
Kerala
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപകരോടു ക്രൂരത കാട്ടിയിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.
യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ ഇല്ലാത്തതാണ് പ്രശ്നം. അടുത്തയാഴ്ച കേസില്‍ വിധി വരുമ്പോള്‍ അതനുസരിച്ച് ഉത്തരവിറക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിടിവാശിയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും വളരെയേറെ പ്രഖ്യാപിക്കുന്ന ദിനങ്ങളുടെ മധ്യേയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.
എല്ലാ ദിവസവും ക്ലാസുകളിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആധ്യാപകരോട് കാണിക്കുന്ന ക്രൂരമായ ഈ സമീപനത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി ഒരു പരിഹാരം കണ്ടെത്തണം. ഇത് ഒരു അവകാശ പ്രക്ഷോഭം എന്നതിനപ്പുറത്ത് നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി, പാറശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, എംഎസ്സി സ്കൂള്‍സ് കറസ്പോണ്ടന്റ് മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ, ശിവഗിരി മഠം സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ വിശാലനന്ദ സ്വാമികള്‍, എംഇഎസ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി കെ.എ.ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്.
കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.
District News
പാലാ: പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് യുപി വിഭാഗം മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.വി. ജോസഫ്, ഹൈസ്കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ. ജോസ് എന്നീ അധ്യാപകരെ രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയില്‍ ആദരിച്ചു.
രാമപുരം ഉപജില്ലയില്‍പ്പെട്ട വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. തുടര്‍ച്ചയായി നാലാം വർഷമാണ് കെ.വി. ജോസഫ് സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനാകുന്നത്.
2016 മുതല്‍ തുടര്‍ച്ചയായി പത്താം തവണയാണ് മനു കെ. ജോസ് ശാസ്ത്രോത്സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കുന്നത്.വെളിയന്നൂര്‍ വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്. നമ്പൂതിരിപ്പാട്, സ്കൂള്‍ മാനേജര്‍ രാജേഷ് മറ്റപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളിമോള്‍ ഐസക് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.